Monday, March 8, 2010

നമ്മുടെ കുട്ടികള്‍ എങ്ങോട്ട്?


നമ്മുടെ കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയാണ് ഈ കുറിപ്പിന് ആധാരം.നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഇന്ന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അവര്‍ വളരെയേറെ മാനസിക പിരിമുരുക്കത്തിലാണ് ജീവിക്കുന്നത്.സ്വന്തം മാതാപിതാക്കളോട് പോലും ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു. എന്തായിരിക്കാം ഇതിനു കാരണം ?

കുട്ടികളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്ന കാലമാണ് പതിന്നാലു മുതല്‍ പതിനെട്ടു വരെയുള്ള
അവരുടെ പ്രായം. ഈ പ്രായത്തില്‍ അവര്‍ അവരുടേതായ ഒരു ലോകം സൃഷ്ടിചെടുക്കുന്നു. ശാരീരിക മാറ്റങ്ങള്‍ ഉടലെടുക്കുന്നതോടെ തങ്ങള്‍ ‍ വലിയ ഒരാളായി എന്ന തോന്നല്‍ അവരില്‍ ഉടലെടുക്കുന്നു. എന്തും ചോദ്യം ചെയ്യുവാനുള്ള ഒരു അഭിവാഞ്ജ അവനില്‍ അല്ലെങ്കില്‍ അവളില്‍ ഉടലെടുക്കുന്നു .മാതാ പിതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം അവിടം മുതല്‍ ആരംഭിക്കുന്നു .നമ്മുടെ ഉപദേശങ്ങള്‍ അവര്‍ തെറ്റായ രീതിയില്‍ വിലയിരുത്തുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ വരെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു എന്നതാണ് ഏറ്റവും ഭീകരമായ അവസ്ഥ. നമ്മുടെ കുട്ടികള്‍ ഇത്രയും ലോല മനസ്കരാവാന്‍ എന്താണ് കാരണം? ഇതില്‍ നമ്മള്‍ അച്ഛനമ്മമാരുടെ പങ്ക് എന്താണ്?

പതിന്നാലു വയസിനു ശേഷം സ്വന്തം മക്കളെ സുഹൃത്തിനെ പോലെ കാണണം എന്നാണ് നീതിസാരം അനുശാസിക്കുന്നത്. ഞാനുള്‍പടെ നമ്മളില്‍ എത്ര പേര്‍ അങ്ങനെ പെരുമാറുന്നുണ്ട് ?നമ്മള്‍ നമ്മുടെ അധികാരങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നു. പല കാര്യങ്ങളും അവരെക്കൊണ്ടു നിര്‍ബന്ധിച്ചു ചെയ്യിക്കുന്നു.അവരുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്കുചേരാന്‍ പോലും മടി കാണിക്കുന്നവരാണ് നാമൊക്കെ.

സ്വന്തം ഭവനങ്ങളില്‍ സ്വസ്ഥത കിട്ടാത്ത ഇവര്‍ പുറത്തു പല ദുഷിച്ച കൂട്ടുകെട്ടിലും ചെന്നുപെടുന്നു. ഒരിക്കല്‍ ചെന്നുപെട്ടാല്‍ തിരിച്ചുവരുവാന്‍ പറ്റാത്ത അവസ്ഥ .അതുവഴി അവര്‍ സമൂഹത്തിനു തന്നെ ഭീഷണിയാവുന്നു.ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉണ്ടാക്കുന്ന വിപത്തുകള്‍ വേറെ.എത്ര എത്ര പെണ്‍കുട്ടികളുടെ ജീവിതങ്ങളാണ് ഇവയുടെ ദുരുപയോഗം മൂലം ഹോമിക്കപ്പെട്ടത്.

പണ്ടൊക്കെ കൂട്ട് കുടുംബങ്ങളായിരുന്നു. അവിടെ സമപ്രായക്കാരായ കുട്ടികള്‍ വേറെയും ഉണ്ടായിരുന്നു.അതുകൊണ്ട് ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ ഉണ്ടായിരുന്നില്ല. മാത്രമല്ല,മുതിര്നവരുടെ ശ്രദ്ധ കുട്ടികളുടെമേല്‍ എപ്പോഴും ഉണ്ടായിരുന്നു. ഇന്നത്തെ അനുകുടുംബങ്ങളില്‍ ഇതിനൊക്കെ എവിടെയാണ് സമയം. തികച്ചും യാന്ത്രികതയാണ് അവിടെ. കുട്ടികള്‍ ഒറ്റപ്പെടുന്നതില്‍ അത്ഭുതപെട്ടിട്ടു കാര്യമില്ല.

നാട്ടില്‍ കുട്ടികളെ മത പാടശാലകളില്‍ അയക്കുമായിരുന്നു. അവിടെ നിന്നും പകര്‍ന്നു കിട്ടുന്ന അറിവുകളും ശീലങ്ങലുമൊക്കെ അവരുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നല്ലൊരു പങ്കു വഹിച്ചിരുന്നു. ഇന്ന് സന്ധ്യാവേളയില്‍ നാമം ജപിക്കുന്ന ഒരു കുട്ടിയെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല. നമ്മുടെ പഴയ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങല്‍ക്കുമൊക്കെ, കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയൊരു പങ്കു വഹിക്കാന്‍ കഴിയും . പഴയ ശീലങ്ങളൊക്കെ നമുക്ക് വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു.
നമുക്ക് നമ്മുടെ മക്കളെ അറിയാന്‍ ശ്രമിക്കാം ! അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാം! അവരെ നെഞ്ചോടു ചേര്‍ക്കാം !

No comments:

Post a Comment