Wednesday, April 7, 2010

ഒരു വിഷുവും കുറെ ഓര്‍മകളും


വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തുന്നു.ഓര്‍മ്മകള്‍ എന്റെ ബാല്യത്തിലേക്ക് ചിറകടിച്ചു പായുന്നു. നാട്ടിലെ വിഷുക്കാലം ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഉല്ലാസ പ്രദം ആയിരുന്നു. വിഷുവിനു തലേന്ന് വൈകുന്നേരം ഞങ്ങള്‍ കൊന്നപൂവ് പറിക്കുവാന്‍ പോകും.അന്ന് ഞങ്ങളുടെ വീട്ടില്‍ കണിക്കൊന്ന ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നാലഞ്ചു മരങ്ങള്‍ ഉണ്ട്. ഇന്ന് കണിക്കൊന്നകള്‍ കാലം തെറ്റി പൂക്കുന്നു. ചൂട് കൂടുന്നതിന്റെ ഒരു ലക്ഷണമാണ് കണിക്കൊന്നകള്‍ നേരത്തെ പൂക്കുന്നത്. ആഗോള താപനത്തിന്റെ അനന്തര ഫലം.
അച്ഛന്‍ പടക്കങ്ങള്‍ വാങ്ങി വെയ്ക്കും.ഞങ്ങള്‍ കുട്ടികള്‍ അതൊക്കെ പൊട്ടിച്ചു രസിക്കും . ഇന്ന് അച്ഛനില്ല പക്ഷെ ഞാനൊരു അച്ഛനായി. ഈ മഹാനഗരത്തില്‍ ഞാനെന്റെ കുട്ടികളെ എങ്ങിനെ സന്തോഷിപ്പിക്കും?
ഞങ്ങളുടെ അമ്മ തലേന്ന് രാത്രിയില്‍ തന്നെ കണിയൊക്കെ ഒരുക്കി വയ്ക്കും .ഉറക്കത്തില്‍ നിന്നും വിളിചെഴുനെല്‍പ്പിച്ചു കണ്ണുകള്‍ പൊത്തി പൂജാമുറിയില്‍ കൊണ്ടുപോയി കണി കാണിക്കും. നിറ ദീപങ്ങളുടെയും, കണി വെള്ളരിയുടെയും ,കൊന്നപ്പൂക്കളുടെയും നിറവില്‍ കണ്ണന്റെ മോഹന രൂപം കണി കണ്ടത് ഇന്നും എന്റെ മനസ്സില്‍ നിറയുന്നു.
ഈ അന്‍പതാം വയസ്സിലും , എന്റെ അമ്മയുടെ കൈവിരലുകളുടെ നനുത്ത സ്പര്‍ശം ഞാനെന്റെ കവിളുകളില്‍ അറിയുന്നു.
വീട്ടില്‍ ഒരു ചാര് കസാലയുണ്ട്.അതില്‍ ഞങ്ങളുടെ അച്ഛന്‍ ഇരിക്കുന്നുണ്ടാവും .ഞങ്ങള്‍ കണി കണ്ടു വന്നാല്‍ അച്ഛന്‍ കൈനീട്ടം തരും. ഇന്ന് ആ ചാരുകസാല ഒഴിഞ്ഞു കിടക്കുന്നത് കാണുമ്പോള്‍............
ഞങ്ങള്‍ക്കും കൃഷിയും അടിയാന്മാരും ഒക്കെ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. വിഷുവിന്റെ അന്ന് രാവിലെ ഞങ്ങളുടെ മാധവന്‍ പുലയനും കുടുംബവും എന്തെങ്കിലും കാഴ്ച്ച്ഴ്യും കൊണ്ട് വരും. അച്ഛന്‍ അവര്‍ക്ക് പുതു വസ്ത്രങ്ങളും, കൈനീട്ടവും കൊടുക്കും. വീട്ടില്‍ നിന്നും സദ്യയും ഉണ്ടിട്ടെ അവര്‍ മടങ്ങൂ.
അന്ന് കൃഷിക്കാരനും, അടിയാനും തമ്മില്‍ ഒരു ആത്മ ബന്ധമുണ്ടായിരുന്നു. അവര്‍ പരസ്പരം സുഖ ദുഖങ്ങള്‍ പങ്കുവച്ചിരുന്നു.തകഴി ശിവശങ്കര പിള്ള അദ്ധേഹത്തിന്റെ ആത്മകഥയില്‍ ഈ ബന്ധത്തെ കുറിച്ച് ഹൃദയസ്പ്രുക്കായി വിവരിക്കുന്നുണ്ട്.
ഇന്ന് ഞങ്ങളുടെ അച്ഛനും , മാധവന്‍ പുലയനും ജീവിച്ചിരിക്കുന്നില്ല . മുന്‍ പറഞ്ഞ ബന്ധങ്ങളുടെയൊക്കെ വേര് അറ്റുപോയി . ഇന്നത്തെ തലമുറ ഈ ബന്ധങ്ങല്‍ക്കൊന്നിനും യാതൊരു വിലയും കല്പ്പിക്കുന്നുമില്ല.
വിഷുവിന്റെ അന്ന് കാര്‍ഷിക ഉപകരണങ്ങളെയും , ഭൂമി ദേവി യെയും പൂജിക്കുന്ന ഒരു ചടങ്ങ് പണ്ട് ഞങ്ങളുടെ നാടിലുണ്ടായിരുന്നു. ഇന്ന് അതൊന്നും കാണാനില്ല.
ഇന്ന് ഈ മഹാ നഗരത്തിലെ എന്റെ കിളിക്കൂട്ടില്‍ , ഞാനും എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കണി ഒരുക്കുന്നുണ്ട്‌. എന്റെ ഭാര്യ അവരുടെ കണ്ണുകള്‍ പൊത്തി കണി കാണിക്കുവാന്‍ കൊണ്ട് പോകുമ്പോള്‍ എന്റെ മനസ്സിലും ഒരു വിഷു പക്ഷി തേങ്ങുന്നു........
"വിത്തും കൈക്കോട്ടും "

ചന്ദ്രു...

No comments:

Post a Comment